ന്യൂഡൽഹി: ആണവകേന്ദ്രങ്ങളിലടക്കം ആക്രമണത്തിനു പദ്ധതിയിട്ട ഒന്പതു ഭീകരർ അറസ്റ്റിൽ. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുമായും ഒളിവിൽപ്പോയ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളവരാണു പ്രതികൾ. ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിൽ ഇവർ ആക്രമണം ആസൂത്രണം ചെയ്തതായി പോലീസ് അറിയിച്ചു.
രാജ്യത്തെ ആണവകേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ഊർജ പ്ലാന്റുകൾ എന്നിവ ആക്രമിക്കാൻ സംഘം പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് വിശദീകരിച്ചു. തന്ത്രപ്രധാന സ്ഥാപനങ്ങളെയും സൈനിക, പോലീസ് മേധാവികളടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥരെയും ആക്രമിക്കാൻ ചുമതലപ്പെടുത്തിയിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചു.
അറസ്റ്റിലായവർ ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിൽനിന്നുള്ളവരാണെന്നും ചിലർ വിദേശ പൗരന്മാരാണെന്നും ഡൽഹി പോലീസിന്റെ സ്പെഷൽ സെൽ അറിയിച്ചു. പ്രതികളിൽനിന്നു വലിയ അളവിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ശൃംഖലയുമായി ബന്ധമുള്ള പ്രതികൾക്ക് പാക് ചാര സംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസുമായും (ഐഎസ്ഐ) മുംബൈ അധോലോകവുമായും ബന്ധമുണ്ടെന്ന് പോലീസ് വിശദീകരിച്ചു. കുറച്ചുകാലമായി ഇവരുടെ മൊഡ്യൂൾ നിരീക്ഷണത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ കൂടുതൽ പ്രവർത്തകർ സജീവമാണോയെന്നും ആക്രമിക്കാൻ ലക്ഷ്യമിട്ട കേന്ദ്രങ്ങളിൽ പ്രതികൾ രഹസ്യനിരീക്ഷണം നടത്തിയിട്ടുണ്ടോയെന്നും ഏജൻസികൾ പരിശോധിക്കും. അതിർത്തി കടന്നുള്ള ഹാൻഡ്ലർമാർ, ഫണ്ടിംഗ്, സാധ്യമായ ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രഖ്യാപിത കുറ്റവാളിയായ ഷഹബാസ് അൻസാരി, ഇയാളുടെ അമ്മാവൻ റെഹാൻ അൻസാരി എന്നിവരും ഇന്നലെ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. സിദ്ധു മൂസാവാല കൊലപാതകക്കേസിൽ ആയുധങ്ങൾ വിതരണം ചെയ്തതിനു പോലീസ് തെരഞ്ഞിരുന്നയാളാണു ഷഹബാസ്. ഇരുവർക്കും പുറമെ അജയ്, മൻദീപ്, ദൽവീന്ദർ, റോഹൻ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയ് ഷൂട്ടർ എന്ന അധോലോക കുറ്റവാളി പൂനയിൽ അറസ്റ്റിലായി.
നിതീഷ് പാസ്വാനെ സാഹിബ്ഗഞ്ചിൽനിന്നും തൗഖീറിനെയും അർബാസിനെയും മുംബൈയിൽ നിന്നുമാണ് പിടികൂടിയത്. ഹർവീന്ദറിനെയും മഞ്ജിത്തിനെയും ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തു.
ഫണ്ട് ക്രമീകരിക്കാൻ ഡൽഹിയിലെത്തിയ 66 കാരനായ നേപ്പാളി പൗരനെയും കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ഷഹ്സാദ് ഭട്ടി ശൃംഖല വഴി പ്രതികൾ ഐഎസ്ഐയുമായി ബന്ധപ്പെട്ടിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരേസമയം ഏകോപിതമായി സ്പെഷൽ നടത്തിയ ഓപ്പറേഷനിൽ നിരവധി ആധുനിക ആയുധങ്ങൾ, ഹാൻഡ് ഗ്രനേഡുകൾ, മറ്റു സ്ഫോടകവസ്തുക്കൾ എന്നിവയുടെ വലിയ ശേഖരം കണ്ടെടുത്തു.
പാക്കിസ്ഥാനിലെ ആയുധഫാക്ടറിയിൽ നിർമിച്ച ഗ്ലോക്ക് പിസ്റ്റളുകൾ, 25 വെടിയുണ്ടകൾ, നാല് ഗ്രനേഡുകൾ എന്നിവ അറസ്റ്റിലായവരിൽ നിന്ന് കണ്ടെടുത്തതായി ഡൽഹി പോലീസ് സ്പെഷൽ സെല്ലിലെ അനിൽ ശുക്ല പറഞ്ഞു. മെഹ്റോളിയിലെ ഒറ്റപ്പെട്ട പ്രദേശത്ത് എൻഎസ്ജിയുടെ സഹായത്തോടെ ഗ്രനേഡുകൾ പിന്നീട് നശിപ്പിച്ചു.
ഡൽഹി ചെങ്കോട്ടയ്ക്കു സമീപം കഴിഞ്ഞവർഷം നടത്തിയ ഭീകരാക്രമണത്തിനു പിന്നാലെയാണ് ഒന്പത് തീവ്രവാദികളെക്കൂടി ഇന്നലെ അറസ്റ്റു ചെയ്തത്. ചെങ്കോട്ടയിൽ കാർ ബോംബ് സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെടുകയും ഒരു ഡസനിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഫരീദാബാദിലെ അൽ ഫലാഹ് യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാരും കാഷ്മീരികളുമടക്കം വെള്ളക്കോളർ ഭീകരതയുടെ പുതിയ രീതിയാണു ഡൽഹിയിൽ വെളിപ്പെട്ടത്. ഭീകരസംഘടനയായ അൽ ക്വയ്ദയുമായി ബന്ധപ്പെട്ട അൻസാർ ഗസ്വത് ഉൽ ഹിന്ദ് ഭീകര സംഘടനയാണു ഡോക്ടർമാരെ തീവ്രവാദത്തിലേക്ക് ആകർഷിച്ചതെന്ന് പോലീസ് പറഞ്ഞു.